2013, ഓഗസ്റ്റ് 10, ശനിയാഴ്‌ച

വിവരാവകാശ നിയമം ഉപയോഗിച്ച ഒൻപതു വയസ്സുകാരി നിരുപമ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വിവരാവകാശ അപേക്ഷകയായി

 അരൂർ: സർക്കാർ നടപടികളിലെ കുരുക്കഴിക്കാൻ വിവരാവകാശ നിയമം ഉപയോഗിച്ച ഒൻപതു വയസ്സുകാരി നിരുപമ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വിവരാവകാശ അപേക്ഷകയായി.നിരത്തിലെ അപകടങ്ങൾ കണ്ട് നിസ്സഹായരായി നിൽക്കുന്ന മുതിർന്നവർക്ക് മാതൃകയായി സർക്കാർ സംവിധാനങ്ങളെ ചലനാത്മകമാക്കാൻ കഴിയുമെന്ന് എഴുപുന്നയിലെ അമല പബ്ളിക് സ്കൂളിലെ ഈ നാലാം ക്ളാസ് വിദ്യാർത്ഥിനി തെളിയിക്കുന്നു.
എറണാകുളം-ചേർത്തല-കുമ്പളങ്ങി റോഡിലെ അപകട പരമ്പരയാണ് വിവരാവകാശ നിയമ പ്രകാരം മുഖ്യമന്ത്രിക്കും ആലപ്പുഴ ജില്ലാ കളക്ടർക്കും അപേഷ നൽകാൻ നിരുപമയെ പ്രേരിപ്പിച്ചത്.തന്റെ സ്കൂൾ പ്രിൻസിപ്പാളായിരുന്ന
സിസ്റ്റർ വിക്ടസ് 2011 നവംബർ 17 ന് സ്കൂളിനു മുന്നിൽ വച്ച് സ്വകാര്യ ബസ്സിടിച്ച് ദാരുണമായി മരിക്കാനിടയായി.2012 ഒക്ടോബർ 10ന് എഴുപുന്നയിലെ സെന്റ്.റാഫേൽസ് ഹൈസ്കൂൾ ഒൻപതാം ക്ളാസ്സ് വിദ്യാർത്ഥിനി രജനി മരിച്ചതും സ്വകാര്യ ബസ്സിടിച്ചാണ്.ഒരാൾ ബസ്സിനടിയിൽപ്പെട്ടും മറ്റൊരാൾ ബസ്സിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണും സമീപകാലത്ത് മരിക്കുകയണ്ടായി.
ബസ്സപകടങ്ങൾ ഇവിടെ തുടർക്കഥയായപ്പോൾ നാട്ടുകാർ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല.ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ വല്ലേത്തോട് പൊലീസ് എയ്ഡ് പോസ്റ്റിൽ പഞ്ചിംഗ് സംവിധാനമുണ്ടായിരുന്നതും പിന്നീട് അപ്രത്യക്ഷമായി.
തുറവൂരും എഴുപുന്നയിലുമുള്ള റെയിൽവേ ഗേറ്റുകളിൽ നഷ്ടമാകുന്ന സമയം തിരിച്ചു പിടിക്കാൻ ബസ്സുകൾ നടത്തുന്ന മരണപ്പാച്ചിലിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.ഇത് അവസാനിപ്പിക്കാൻ പഞ്ചിംഗ് സംവിധാനം പുന:സ്ഥാപിക്കണമെന്ന ട്രാൻസ്പോർട്ട് അതോറിട്ടിയുടെ തീരുമാനവും അട്ടിമറിക്കപ്പെട്ടു.ഇതിനെത്തുടർന്നാണ് നിരുപമ വിവരാവകാശ നിയമ പ്രകാരം പത്തു രൂപയുടെ സ്റ്റാമ്പ് പതിച്ച് അപേക്ഷ സമർപ്പിച്ചത്.പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്താൻ സ്വീകരിച്ച നടപടികളും സമീപകാലത്തു നടന്ന അപകടങ്ങളുടെ വിശദാംശങ്ങളും ആവശ്യപ്പെട്ടാണ് മാർച്ച് 20 ന് അപേക്ഷ നൽകിയത്.തുടർ നടപടിക്കായി ആലപ്പുഴ കളക്ട്രേറ്റ് ആർ.ടി.ഒ യ്ക്ക് ഈ അപേക്ഷ കൈമാറുകയും ഏപ്രിൽ 3 ന് ആർ.ടി.ഒ നിരുമപയ്ക്ക് ഇതു സംബന്ധിച്ച വിശദമായ മറുപടി നൽകുകയും ചെയ്തു.
പഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി കെൽട്രോണിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച എസ്റ്റിമേറ്റ് അടുത്ത റോഡു സുരക്ഷാ കൗൺസിലിന്റെ തീരുമാന്നത്തിനായി സമർപ്പിക്കുമെന്നും ആലപ്പുഴ ആർ.ടി.ഒ ശ്രീകുമാർ രേഖാമൂലം നിരുപമയെ അറിയിക്കുകയുണ്ടായി.മുഖ്യമന്ത്രിയുടെ ഓഫീസ് ഈ അപേക്ഷ തുടർ നടപടിക്കായി സംസ്ഥാന ഗതാഗത വകുപ്പിന് കൈമാറിയെന്ന കത്തും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിരുപമയ്ക്ക് ലഭിച്ചു.
""സിസ്റ്റർ വിക്ടസ്സിന്റെ മരണം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ബസ്സുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കാൻ എന്തെങ്കെലും ചെയ്യാൻ പറ്റുമോ എന്ന അന്വേഷണമാണ് തന്നെ ഇങ്ങനെയൊരു അപേക്ഷ നൽകാൻ പ്രേരിപ്പിച്ചതതെന്നും '' നിരുപമ പറയുന്നു.
തുറവൂർ ചാവടി ബീനാ സദനത്തിൽ അഡ്വ.ഡി.ബി.ബിനുവിന്റേയും ബിന്നിയുടേയും ഏക മകളാണ് നിരുപമ.